Kerala
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിലെ അധ്യാപികമാരുടെ പീഡനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നല്കിയ പരാതിയില്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ നിയോഗിച്ച കമ്മീഷന് തെളിവെടുപ്പ് തുടങ്ങി.
ആറു പെൺകുട്ടികളടക്കം 12 പിജി വിദ്യാർഥികളിൽ നിന്നാണ് ആദ്യഘട്ടത്തിൽ കമ്മീഷന് നേരിട്ടെത്തി മൊഴിയെടുത്തത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് സൈക്യാട്രി അധ്യാപകരായ ഡോ. എ. അനിതകുമാരി, ഡോ. സി.എ.സ്മിത എന്നിവർക്കെതിരേയാണ് രണ്ടാഴ്ചമുമ്പ് മനോരോഗവിഭാഗത്തിലെ പിജി വിദ്യാർഥികള്‍ മാനസിക പീഡനം ആരോപിച്ച് പ്രിൻസിപ്പലിന് പരാതി നൽകിയത്. പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണ കമ്മീഷന് വിശദമായ മൊഴികളാണ് വിദ്യാർഥികളടക്കമുള്ളവരിൽനിന്ന് രേഖപ്പെടുത്തിയത്.
ഒരു ദിവസത്തെ സന്ദർശനത്തിൽ പൂർത്തിയാവാത്ത മൊഴിയെടുപ്പ് തുടർന്നുള്ള ദിവസങ്ങളിൽ ഓൺലൈനിലൂടെ തുടരാണ് കമ്മീഷന് അംഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് അടുത്ത ആഴ്ച തന്നെ കൈമാറും.
ആരോപണ വിധേയരായ അധ്യാപികമാരെ പരീക്ഷാ ചുമതലയിൽനിന്ന് ഒഴിവാക്കിയതിനെത്തുടർന്ന് സപ്ലിമെന്ററി പരീക്ഷയെഴുതുന്ന രണ്ടുപേർ കൂടി പീഡന പരാതിയുമായി രംഗത്ത് വന്നിരുന്നു.
മെഡിക്കൽ-നോൺ മെഡിക്കൽ ജീവനക്കാരുടെയും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മുന്നിൽ വെച്ച് പരസ്യമായി അപമാനിപ്പിക്കപ്പെടുകയും തിസീസ് ഒപ്പിട്ട് നൽകില്ലെന്നും പരീക്ഷയിൽ മാർക്ക് കുറക്കുമെന്നുമുള്ള ഭീഷണിക്കിരയാവുകയും ചെയ്തതിനെത്തുടർന്നുള്ള മാനസിക വിഷമമാണ് വിദ്യാർഥികള്‍ കമ്മീഷന് മുന്നില്‍ പങ്കുവച്ചത്. സംഭവത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കുമെന്നാണ് വിവരം.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ബോംബ് ഭീഷണി. ഇന്നലെ ഉച്ചയ്ക്ക് 11 നാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും സൂപ്രണ്ടിനും ഇ-മെയില്‍ വഴി വ്യാജ ബോംബ് ഭീഷണി വന്നത്.
മെഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലീസും വിശദമായ പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല.
ദിവസങ്ങള്‍ക്ക് മുന്‍പ് സമാനമായ രീതിയില്‍ സന്ദേശം എത്തിയിരുന്നു. തമിഴ്നാട് കേന്ദ്രീകരിച്ചാണ് രണ്ടുതവണയും മെയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളജ് പരിസരത്തെ മുഴുവന്‍ വാഹനങ്ങളിലും പോലീസ് പരിശോധന നടത്തി.
Kerala
കോഴിക്കോട്: സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി വിഴുങ്ങിയ കത്രിക മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
ഭക്ഷണം കഴിക്കാത്തതിനെ തുടർന്നു തിങ്കളാഴ്ച വൈകീട്ട് യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സറേയിൽ അന്നനാളത്തിൽ കത്രിക കുടുങ്ങി കിടക്കുന്നതായി പരിശോധിച്ചപ്പോൾ കണ്ടെത്തി.
തുടർന്നു യുവാവിനെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പിന്നാലെ തിങ്കളാഴ്ച രാത്രി നടത്തിയ ശസ്ത്രക്രിയയിലൂടെ 15 സെന്റീ മീറ്റർ നീളമുള്ള കത്രിക പുറത്തെടുക്കുകയായിരുന്നു.
ഇഎൻടി വിഭാഗത്തിലെ ഡോ. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി.
District News
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഒരു ഡസനിലധികം ഡോക്ടർമാരെ താൽക്കാലികമായി വയനാട് മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത് രോഗികൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു. അനസ്തേഷ്യ, ഒഫ്താൽമോളജി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഫാർമക്കോളജി, മൈക്രോബയോളജി, കമ്മ്യൂണിറ്റി മെഡിസിൻ, അനാട്ടമി, ഫോറൻസിക് മെഡിസിൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരെയാണ് വയനാട്ടിലേക്ക് മാറ്റിയത്. ദേശീയ മെഡിക്കൽ കമ്മീഷന്റെ (എൻ.എം.സി) വയനാട് മെഡിക്കൽ കോളേജിലെ പരിശോധനയുമായി ബന്ധപ്പെട്ടാണ് ഈ മാറ്റമെന്നാണ് സൂചന.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ഇൻഫ്ലുവൻസ തുടങ്ങിയ സീസണൽ രോഗങ്ങൾ കാരണം രോഗികളുടെ തിരക്ക് കൂടുതലാണ്. ഈ സാഹചര്യത്തിൽ ഡോക്ടർമാരുടെ കുറവ് രോഗീപരിചരണത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. കിടക്കകളുടെ ക്ഷാമം കാരണം പല രോഗികൾക്കും തറയിൽ കിടക്കേണ്ടി വരുന്ന അവസ്ഥയുമുണ്ട്.
സ്ഥലംമാറ്റിയ ഡോക്ടർമാർക്ക് പകരമായി പുതിയ നിയമനങ്ങൾ നടത്തുന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇത് കോഴിക്കോട് മെഡിക്കൽ കോളേജിലെ അക്കാദമിക് പ്രവർത്തനങ്ങളെയും രോഗീപരിചരണത്തെയും ബാധിക്കുമെന്നാണ് ആരോഗ്യപ്രവർത്തകർക്കിടയിലെ സംസാരം. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ അധികൃതർ വ്യക്തമായ നിലപാട് അറിയിക്കണമെന്നാണ് ആവശ്യം.